BSVLD സര്‍വേയുടെ ബാക്കിപത്രം


       വകുപ്പ് ഏറ്റവും അവസാനമായി നടത്തിവരുന്ന സര്‍വേയാണ്   Basic Statistics For Village Level  Development (BSLVD). ഗ്രാമീണ മേഖലയിലെ അടിസ്ഥാന വികസനത്തിന്‍റെ തോത് മനസിലാക്കുവാനും അതിനു ആവശ്യമായ വിവരങ്ങളുടെ ശേഖരണവുമാണ് ഈ സര്‍വേയുടെ ലക്‌ഷ്യം. സാമൂഹിക വികസനത്തിനു വളരെ പ്രധാനപ്പെട്ട ഒരു സര്‍വേയാണ് ഇത്.


        ദേശീയ തലത്തില്‍ നടക്കുന്ന ഈ സര്‍വേയുടെ ആദ്യത്തെ പൈലറ്റ് സ്റ്റഡി കേരളത്തിലെ കൊല്ലം, വയനാട്‌ ജില്ലകളില്‍ 2009 മെയ്‌, ജൂണ്‍  മാസങ്ങളില്‍  നടന്നിരുന്നു. അംഗന്‍വാടി ടീച്ചര്‍മാര്‍ ആശാ വര്‍ക്കര്‍മാര്‍ പഞ്ചായത്ത് മെമ്പര്‍മാര്‍ മറ്റു പ്രമുഖ വ്യക്തികള്‍ എന്നിവരില്‍ നിന്നും ഇന്‍വസ്റ്റിഗേറ്റര്‍മാര്‍ നേരിട്ട് വിവരങ്ങള്‍ ശേഖരിക്കുകയാണ് അന്ന് ചെയ്തത്. ഡേറ്റ ശേഖരണത്തിന് ആശാ പ്രവര്‍ത്തകരെയൊ അംഗന്‍വാടി പ്രവര്‍ത്തകരെയൊ ഉപയോഗി ക്കുകയാണ് നല്ലതെന്ന്  ഇന്‍വസ്റ്റിഗേറ്റര്‍മാര്‍ നിര്‍ദ്ദേശിച്ചിരുന്നു. അതിന്‍ പ്രകാരം രണ്ടാമത്തെ പൈലറ്റ് സ്റ്റഡി വീണ്ടും
കൊല്ലം, വയനാട്‌ ജില്ലകളില്‍ 2012 മാര്‍ച്ച് മുതല്‍ ആശാ പ്രവര്‍ത്തകരെ കൊണ്ട് വീടുവീടാന്തരം ചെയ്യിക്കുകയാണ്. പ്രസ്തുത  ജില്ലകളിലെ ഇന്‍വസ്റ്റിഗേറ്റര്‍മാരുടെ അഭിപ്രായത്തിലൂടെ ടി സര്‍വേയെപ്പറ്റി ചില നിര്‍ദ്ദേശങ്ങള്‍ വയ്ക്കുന്നു.


പ്ലാനിങ്ങ്
       ആശമാരുടെ പ്രവര്‍ത്തനമേഖല വാര്‍ഡ്‌  പുനക്രമീകരണം  നടക്കുന്നതിനു മുമ്പുള്ള രീതിയിലാണ്‌. വിവരങ്ങള്‍ പുതിയ വാര്‍ഡിനെ അടിസ്ഥാന മാക്കിയുമാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇത് ചില ബുദ്ധിമുട്ടുകള്‍ക്ക് കാരണമായി.  സര്‍വേയുടെ അടിസ്ഥാനവര്‍ഷം 2009-10 ആണ്. അതായതു  വാര്‍ഡ്‌ പുനക്രമീകരണം നിലവില്‍ വന്ന 2010 ഏപ്രിലിനു മുമ്പുള്ള കാലയളവ്. കൂടാതെ പുനക്രമീകരണത്തിനു മുന്‍പും ശേഷവും ആകെയുള്ള പഞ്ചായത്ത്‌ വിസ്തൃതിയില്‍ മാറ്റമില്ല എന്നിരിക്കെ പുതിയ വാര്‍ഡുകളെ അടിസ്ഥാനമാക്കിത്തന്നെ സര്‍വേ ചെയ്യണമെന്ന പിടിവാശി ഗുണത്തെക്കാളേറെ ദോഷം ചെയ്തു.  രണ്ടു വര്‍ഷം മുന്‍പുള്ള വിവരങ്ങള്‍ ശേഖരിക്കുന്നത് ആശമാര്‍ക്ക് ബുദ്ധിമുട്ടും ഉണ്ടാക്കി. കൂടാതെ ആശമാര്‍ ഇല്ലാത്ത വാര്‍ഡില്‍ എന്ത് ചെയ്യണം എന്ന കാര്യത്തില്‍ ഒരു തീരുമാനവുമില്ല.

സര്‍വേയുടെ ദൈര്‍ഘ്യം
        ഈ സര്‍വേ എന്ന് ആരംഭിക്കുമെന്നോ എന്ന് അവസാനിക്കുമെന്നോ  ഉള്ള കാര്യത്തില്‍ ഒരു വ്യക്തമായ ധാരണ ആര്‍ക്കുമില്ല. സെന്‍സസ് മെതേഡില്‍ നടത്തിയ ഈ സര്‍വേയ്ക്ക്‌ ആകെ 10 ദിവസമാണ് ആശമാര്‍ക്ക് നല്‍കിയത്. ഫലമോ ഇന്‍വസ്റ്റിഗേറ്റര്‍മാരുടെ സമ്മര്‍ദ്ദഫലമായി എന്തൊക്കയോ എഴുതി തരുന്ന ഒരു അവസ്ഥ ഉണ്ടായി. ഷെഡ്യൂളുകള്‍ പരിശോധിക്കുവാനോ ആവശ്യമായ  നിര്‍ദ്ദേശങ്ങള്‍  കൊടുക്കുവാനോ ഇന്‍വസ്റ്റിഗേറ്റര്‍മാര്‍ക്ക് സമയം കിട്ടിയില്ല. അനുവദിച്ചതിന്‍റെ ഇരട്ടി സമയം കഴിഞ്ഞിട്ടും  സര്‍വേ ഇതുവരെ എങ്ങും എത്തിയിട്ടും ഇല്ല.


ട്രെയിനിങ്ങ്
       ആശമാര്‍ക്ക് ഒരു ദിവസത്തെ ട്രെയിനിങ്ങ് ആണ് ആകെ കൊടുത്തത്. ഇന്‍വസ്റ്റിഗേറ്റര്‍മാര്‍ക്ക് കൊടുക്കുന്നത് പോലുള്ള ഒരു ട്രെയിനിങ്ങല്ല ആശമാര്‍ക്ക് കൊടുക്കേണ്ടത്. വ്യത്യസ്ത അക്കാദമിക്ക് നിലവാരവും  സംവേദന ക്ഷമതയുമുള്ള ആശമാര്‍ക്ക് ഷെഡ്യൂളുകളുടെ കോപ്പി തയ്യാറാക്കി നല്‍കി അത് ഉപയോഗിച്ചുള്ള പ്രായോഗിക പരിശീലനമായിരുന്നു നല്‍കേണ്ടിയിരുന്നത്. കൂടാതെ ഷെഡ്യൂളിലെ ചോദ്യങ്ങളുടെ പരസ്പരബന്ധം സൂചിപ്പിക്കുന്ന ഒരു പട്ടികയും നല്‍കേണ്ടിയിരുന്നു.


കോ-ഓര്‍ഡിനേഷന്‍
       പഞ്ചായത്ത്‌ തലത്തില്‍ PHC കളിലെ JPHN, JHI മാരാണ് ആശമാരെ നിയന്ത്രിക്കുന്നത്‌. ഈ സര്‍വേയെക്കുറിച്ച് പ്രസ്തുത ഉദ്യോഗസ്ഥരെ അറിയിക്കാതിരുന്നത് അവരുടെ സഹകരണമില്ലായ്മയക്ക്‌ കാരണമായി. ആരോഗ്യ വകുപ്പിലേക്ക് കൃത്യമായ അറിയിപ്പ് കൊടുത്തും അവരുടെ സഹകരണത്തോട് കൂടിയും വേണമായിരുന്നു ഈ സര്‍വേ നടത്താന്‍.


പ്രതിഫലം
       ഈ സര്‍വേയുടെ പ്രതിഫലത്തിന്‍റെ കാര്യത്തില്‍ (ആശമാര്‍ക്കും ഇന്‍വസ്റ്റി ഗേറ്റര്‍മാര്‍ക്കും) നാളിതുവരെ യാതൊരു വ്യക്തതയും ഉണ്ടായിട്ടില്ല. വീടുകളുടെ എണ്ണത്തിനനുസരിച്ചാണോ വാര്‍ഡ്‌ മൊത്തത്തിലാണോ പ്രതിഫലം നല്‍കുന്നത് എന്ന കാര്യത്തിലും തീരുമാനം ആയിട്ടില്ല.


        മുന്‍ സര്‍വേകളെപ്പോലെ തന്നെ സംശയ നിവാരണത്തിന് ഒരു ഏകീകൃത സ്വഭാവം ഇല്ലായ്മയാണ് ഈ സര്‍വേയുടെ മറ്റൊരു പോരായ്മ. ട്രെയിനിങ്ങ് സമയത്ത് നല്‍കിയിരുന്ന നിര്‍ദ്ദേശങ്ങള്‍ പലതും പിന്നീട് മാറ്റി പുതിയ  നിര്‍ദ്ദേശങ്ങള്‍  നല്‍കുന്നു. ഈ പുതിയ  നിര്‍ദ്ദേശങ്ങള്‍  താഴെത്തട്ടില്‍ എല്ലായിടത്തും എത്തിച്ചേരുന്നുമില്ല.


      ഗ്രാമീണ തല വികസനത്തിന്‍റെ അടിസ്ഥാനത്തില്‍ വിവരണ ശേഖരണം വളരെ പ്രയോജനകരമായ ഒരു പ്രവര്‍ത്തനമാണ്. പോരായ്മകള്‍ വിശകലനം ചെയ്തും പരിഹരിച്ചും മുന്നോട്ടു പോയാല്‍ സംസ്ഥാന തലത്തില്‍ നടപ്പാക്കുമ്പോള്‍ സര്‍വേ കൂടുതല്‍ മെച്ചപ്പെടുത്താന്‍ കഴിയും. ഇതിനു ആവശ്യമായ നടപടികള്‍ മേല്‍ത്തട്ടില്‍ സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കാം.

1 comment:

  1. the collected schedules are dumped in taluk statistical offices even after three months.if enogh time allowed to asha workers then correct data may captured. this is happening in all surveys of statistics department.

    ReplyDelete

Previous Page Next Page Home